പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ഇന്ന് മുതൽ എല്ലാവരും ടോൾ നൽകണം. പ്രദേശവാസികൾക്ക് നൽകിയ സൗജന്യ യാത്ര നിർത്തലാക്കിയതായി കരാർ കമ്പനി അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും ഇളവ് നൽകില്ല. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് പുതിയ ടോൾ പിരിവ് ആരംഭിക്കുക. അതേസമയം, വൻ പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ളാസക്ക് സമീപം കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ ജില്ലാ കളക്‌ടറുടെ സാന്നിധ്യത്തിൽ രമ്യ ഹരിദാസ് എംപി, പിപി സുമോദ് എംഎൽഎ, വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗം ചേർന്നിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോൾ കമ്പനി അധികൃതർ അറിയിച്ചത്. എന്നാൽ, ഇന്ന് മുതൽ ടോൾ പിരിക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇന്ന് ടോൾ പിരിവ് വീണ്ടും ആരംഭിക്കുമ്പോൾ സ്‌ഥലത്ത് വൻ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
ടോൾ നൽകേണ്ടി വന്നാൽ പന്നിയങ്കര ടോൾ പ്ളാസയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു. 9,400 രൂപ പ്രതിമാസം ടോൾ നൽകേണ്ടിവരും. ഇത് നൽകാനാവില്ലെന്നാണ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നത്. മാർച്ച് ഒമ്പതിന് പന്നിയങ്കര ട്രോളിൽ ടോൾ പിരിവ് തുടങ്ങിയതോടെ നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ടോൾ പിരിവ് തുടങ്ങിയ അന്ന് തന്നെ എഐവൈഎഫ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും