കളമശേരി: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തക മിവ ജോളിയോട് കളമശേരി പോലീസ് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിച്ചാണ് പ്രതിഷേധം. അതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്ക് എതിരായ പോലീസ് നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പെരുമ്പാവൂർ സ്വദേശിയുടെ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
കരിങ്കൊടി പ്രതിഷേധം നടത്തി നടപടി നേരിട്ടവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളുടെ വിവരം ലഭ്യമാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. പെരുമ്പാവൂർ സ്വദേശിയായ സാം ജോസഫാണ് ഹരജിക്കാരൻ. കൊച്ചി മെട്രോയുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തപ്പൽ, കറുത്ത വേഷം ധരിച്ചു എന്നതിന്റെ പേരിൽ ട്രാൻസ്ജെൻഡേഴ്‌സിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഹരജി.
Most Read: ‘ക്ഷേത്ര ഭരണ സമിതികളിൽ രാഷ്‌ട്രീയക്കാർ വേണ്ട’; ഹൈക്കോടതി