ന്യൂഡെൽഹി: മോദി സർക്കാരിന്റേത് രാജ്യ വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് നേതാക്കൾ. ഫോൺ ചോർത്തൽ വിവാദത്തെ തുടർന്നാണ് നേതാക്കൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പൗരൻമാരെ നിരീക്ഷിക്കുന്നത് ദേശവിരുദ്ധ പ്രവൃത്തിയാണ്. രാഹുൽ ഗാന്ധിയുടെ ഫോൺ വിവരങ്ങൾ ചോർത്തിയത് എന്തിനാണെന്നും കോൺഗ്രസ് നേതാക്കളായ രൺദീപ് സുർജേവാല, മല്ലികാർജുൻ ഖാർഗേ എന്നിവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി ദി വയർ ഇന്ന് റിപ്പോർട് പുറത്തുവിട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണ് എന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി പൗരൻമാരെ നിരീക്ഷിക്കുകയാണ്. സുരക്ഷാ സേനയുടെ തലവൻമാരെ പോലും മോദി സർക്കാർ വെറുതെ വിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
രാഹുൽ ഗാന്ധിയെ കൂടാതെ പ്രിയങ്കാ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവരും ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടെന്നാണ് വിവരം. രാഹുൽ എഐസിസി അധ്യക്ഷനായിരുന്ന 2018,19 കാലഘട്ടത്തിലാണ് ഫോൺ ചോർത്തിയത്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലർട് മെസേജ് വന്നിരുന്നെന്നും അന്നത് വിവാദമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവരെ കൂടാതെ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ, കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, പ്രവീൺ തോഗാഡിയ, എന്നിവരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാദത്തെ തുടർന്ന് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ശക്‌തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരൻമാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്‌ഞാബദ്ധമാണ് എന്നും സർക്കാർ വിശദീകരിച്ചു.
Read also: പെഗാസസ് വിവാദം; രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി