ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം. സംസ്‌ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവല ഭൂരിപക്ഷമായ 113ഉം മറികടന്നു 137 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. ആത്‌മവിശ്വാസത്തിൽ ഒട്ടും പിന്നിൽ അല്ലായിരുന്ന ബിജെപി 65 സീറ്റിലേക്ക് ചുരുങ്ങി. ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 20 സീറ്റിലാണ് ജെഡിഎസ് മുന്നേറുന്നത്. അന്തിമഫലം അൽപ്പസമയത്തിനകം പ്രഖ്യാപിക്കും.
43 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസിന് ലഭിച്ചത്. ആ വോട്ട് വിഹിതം സീറ്റായി മാറി എന്നതാണ് കോൺഗ്രസിനെ നേട്ടത്തിലേക്ക് നയിച്ചത്. 36 ശതമാനം വോട്ടുകൾ ബിജെപിക്കും ലഭിച്ചു. എന്നാൽ, വോട്ട് വിഹിതം ഇക്കുറി സീറ്റായി മാറിയില്ല. ജെഡിഎസിന് കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് സമ്മാനിച്ചത്. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിന്റെ ഉറച്ച മണ്ഡലമായ രാമനഗരയിൽ തോറ്റത് ദേവഗൗഡ കുടുംബത്തിന് തെന്നെ തിരിച്ചടിയായി.
എല്ലാ സമുദായക്കാരും ഇക്കുറി കോൺഗ്രസിനൊപ്പം നിന്നു എന്നതാണ് കോൺഗ്രസിന് നേട്ടമായത്. സംസ്‌ഥാനത്തുടനീളം ഭരണ വിരുദ്ധ വികാരം ശക്‌തമായിരുന്നു. അത് പൂർണമായും കോൺഗ്രസിന് അനുകൂലമായി. അതേസമയം, കർണാടകയിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങൾക്കും പ്രവർത്തകർക്കും രാഹുൽ നന്ദി അറിയിച്ചു. കർണാടകയിൽ സാധാരണക്കാരുടെ ശക്‌തി വിജയിച്ചുവെന്നും രാഹുൽ പറഞ്ഞു.
വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടി ഉണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ ഗാന്ധി പ്രതികരണമറിയിച്ചത്.
Most Read: കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം; വിഡി സതീശൻ