തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും വിഡി സതീശൻ പ്രതികരിച്ചു.
ഇത് ജനവികാരമാണ്, ഒറ്റക്ക് മൽസരിക്കാനുള്ള ക്ളീൻ ചീട്ട് ആണിത്. രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ നീക്കത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയപ്രതീക്ഷ ഉണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി ആയുധമാക്കിയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് സിപിഎം. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കർണാടകത്തിൽ സിപിഎമ്മിന് നഷ്‌ടപ്പെട്ടു. കോൺഗ്രസിന്റേത് ചരിത്ര വിജയമാണ്. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലമെന്നും ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നേട്ടമാണിത്. മോദിയെ തകർക്കാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. എല്ലാ മതേതര ശക്‌തികളേയും ഒന്നിപ്പിച്ചു നിർത്താനുള്ള ജയമാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
വർഗീയ കാർഡ് കൊണ്ട് എല്ലാം നേടാമെന്ന ബിജെപി കാഴ്‌ചപ്പാടിനുള്ള തിരിച്ചടിയാണ് കർണാടകയിലെ ഫലസൂചനയിൽ നിന്ന് വ്യക്‌തമാകുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കർണാടകയിലെ ജയം, കേരളത്തിലും പ്രതിഫലിക്കും. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ കോൺഗ്രസിന് സാധിച്ചു. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് ഇതോടെ തെളിഞ്ഞു. 2024ലെ വിജയത്തിലേക്കുള്ള യാത്രയാണ് ഈ വിജയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ, കർണാടകയിലെ കോൺഗ്രസ് ജയത്തിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി. ദക്ഷിണേന്ത്യയെ ബിജെപി വിമുക്‌തമാക്കാനായത് സന്തോഷകരമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി വന്നു കർണാടകയിൽ ക്യാംപ് ചെയ്‌ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഫലമുണ്ടായില്ല. വർഗീയതയോടുള്ള ശക്‌തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം