തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക് കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം അസിസ്‌റ്റന്റ് കമ്മീഷണർ, പോത്തൻകോട് സിഐ എന്നിവരുടെ പേരിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ പോത്തൻകോട് നിന്ന് മാമ്പഴം വാങ്ങിയത്.
പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എംഎസ് സോഴ്‌സ് കടയുടമ ജി മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പോലീസുകാരൻ കഴിഞ്ഞ മാസം 17ന് 800 രൂപക്ക് അഞ്ചുകിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. ഉന്നത ഉദ്യോഗസ്‌ഥർ ഗൂഗിൾ പേ വഴി പണം നൽകുമെന്ന് പറഞ്ഞായിരുന്നു രണ്ടു കവറിൽ മാങ്ങയുമായി പോലീസുകാരൻ അവിടെ നിന്ന് കടന്നു കളഞ്ഞത്.
പോത്തൻകോട് സിഐയും എസ്‌ഐയും കടയിൽ സ്‌ഥിരമായി വരുന്നതിനാൽ കടക്കാരന് ഇതിൽ സംശയം തോന്നിയില്ല. എന്നാൽ, ഒരു മാസമായിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ വിവരം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം കടയുടമ തിരിച്ചറിഞ്ഞത്. കടക്കാരന്റെ പരാതിയിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ കടയുടമ പോലീസുകാരനെ തിരിച്ചറിയുകയായിരുന്നു.
എന്നാൽ, നെടുമങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ അനുകൂലമായ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. സംഭവത്തിൽ ആക്ഷേപം ഉന്നയിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് പങ്കില്ലെന്നും, ആ സമയത്ത് ഉദ്യോഗസ്‌ഥൻ സ്‌റ്റേഷനിൽ ആയിരുന്നുവെന്നുമാണ് റിപ്പോർട്. അന്വേഷണ റിപ്പോർട് എസ്‌പിക്ക് കൈമാറിയിട്ടുണ്ട്.
Most Read: 113 സീറ്റുകളിൽ ലീഡ് തുടർന്ന് കോൺഗ്രസ്; ആഘോഷം തുടങ്ങി