ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. കോൺഗ്രസ് 113 സീറ്റുകളിൽ ലീഡ് തുടരുകയാണ്. ഇതോടെ ഡെൽഹിയിൽ കോൺഗ്രസ് ആസ്‌ഥാനത്ത് ആഘോഷം തുടങ്ങി.
90 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 19 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 113 ആണ് കേവല ഭൂരിപക്ഷം. ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി കൂടിയായ ബസവരാജ ബൊമ്മൈ മുന്നിലാണ്. കോൺഗ്രസിന്റെ തുറുപ്പുചീട്ടായ സിദ്ധരാമയ്യ വരുണയിലും ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജെഡിഎസ് നിലപാട് സ്വീകരിക്കുമെന്ന് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പ്രതികരിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അഭ്യർഥിച്ചു കോൺഗ്രസും ബിജെപിയും സമീപിച്ചതായി ജെഡിഎസ് ദേശീയ വക്‌താവ് തൻവീർ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുപ്പതിലേറെ സീറ്റുകളിൽ വിജയം നേടുമെന്നാണ് ജെഡിഎസ് കണക്കുകൂട്ടുന്നത്. അതിനിടെ, തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരും മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി സർക്കാർ. യൂണിറ്റിന് 70 പൈസയാണ് വർധിച്ചത്. ഏപ്രിലിൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധനവ് നിലവിൽ വരിക.
Most Read: ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്