ന്യൂഡെൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്‌ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന് ഊന്നൽ നൽകും.
ഇതിന്റെ ഭാഗമായി പ്രചാരണ തന്ത്രങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രചാരണ സമ്മേളനങ്ങളേറെയും കേരളവും അസമും കേന്ദ്രീകരിച്ചാകും നടക്കുക. കേരളത്തിലെ തീരദേശത്ത് രാഹുലും അസമിലെ തോട്ടം മേഖലയിൽ പ്രിയങ്കയും നടത്തിയ പ്രചാരണം പാർട്ടിക്ക് ഉണർവേകിയെന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാൻഡ്. സമാനമായ രീതിയിൽ കൂടുതൽ പ്രചാരണങ്ങൾ സംഘടിപ്പിക്കും.
ഗ്രൂപ്പ് വ്യത്യാസം മാറ്റിവച്ച്, ജയസാധ്യതയുടെ അടിസ്‌ഥാനത്തിൽ സ്‌ഥാനാർഥികളെ നിർത്തിയാൽ പ്രചാരണത്തിൽ സജീവമായി ഇടപെടാൻ ഒരുക്കമാണെന്നു സംസ്‌ഥാന നേതൃത്വത്തെ രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയം കൊണ്ട് മാത്രമേ കോൺഗ്രസിലെ വിമതപക്ഷത്തിന്റെ വായടപ്പിക്കാൻ കഴിയൂവെന്നും ഹൈക്കമാൻഡ് കരുതുന്നു.
Read Also: ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ