ന്യൂഡെൽഹി: മല്ലികാര്‍ജുന്‍ ഖർഗെയെപോലുള്ള നേതാക്കള്‍ക്കു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഇദ്ദേഹം വിജയിച്ചാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും പാർട്ടിയുടെ ഭാവിക്കാണ് ഈ വോട്ടെടുപ്പെന്നും പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ഒരാളായ ശശിതരൂർ.
കോൺഗ്രസിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാഴ്‌ചപ്പാടിൽ തന്നെ ഞങ്ങൾക്കിടയിൽ വ്യത്യാസമുണ്ടെന്നും പ്രവര്‍ത്തകരുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള മാറ്റം താൻ കൊണ്ടുവരുമെന്നും ശശി തരൂർ പറഞ്ഞു. രാവിലെ, മല്ലികാര്‍ജുന്‍ ഖർഗെ താൻ മൽസരിക്കുന്നത് ആരെയും എതിർക്കാനല്ലെന്നും പാർട്ടിയെ ശക്‌തിപ്പെടുത്താൻ ആണെന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ശശി തരൂരിന്റെ പ്രസ്‌താവന.
കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളായ മല്ലികാര്‍ജുന്‍ ഖർഗെയും ശശി തരൂരും പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാഗ്‌പൂരിൽ എത്തിയപ്പോഴാണ് തരൂരിന്റെ അഭിപ്രായ പ്രകടനം ഉണ്ടായത്. നാമ നിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 8 ആണ്. 17നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്‌ടോബർ 19ന് നടക്കും.
‘ഞങ്ങള്‍ ശത്രുക്കളല്ല, ഇത് യുദ്ധവുമല്ല. ഇത് പാര്‍ട്ടിയുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെ. അദ്ദേഹത്തെപ്പോലുള്ള നേതാക്കള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല, നിലവിലുള്ള സംവിധാനം തുടരും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷക്കനുസൃതമായി ഞാന്‍ മാറ്റം കൊണ്ടുവരും.‘ -ശശി തരൂര്‍ നാഗ്‌പൂരിൽ പറഞ്ഞു.
അതേസമയം, മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ രംഗത്തിറങ്ങാന്‍ പാർട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതെന്നും തന്റെ മൽസരം ആരെയും എതിർക്കാനല്ലെന്നും പാർട്ടിയെ ശക്‌തിപ്പെടുത്താൻ ആണെന്നും ഖാര്‍ഗെ പറഞ്ഞു. മുന്‍ ജാര്‍ഖണ്ഡ് മന്ത്രി കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക ശനിയാഴ്‌ച തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മൽസരം നടക്കുക.
Most Read: പേവിഷബാധ വാക്‌സിൻ: ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്