തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നും സമവായ ചർച്ചകൾ തുടരും. പ്രശ്‌ന പരിഹാരത്തിനുള്ള സർക്കാർ നിർദ്ദേശങ്ങളിൽ ലത്തീൻ അതിരൂപത ഇന്ന് നിലപാട് അറിയിക്കും. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും ചർച്ച നടത്തിയെങ്കിലും സമരസമിതിയുമായി ചർച്ച നടത്തിയിരുന്നില്ല.
സമരസമിതിയുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ അതിരൊപ്പാതയുടെ നിലപാടാണ് സമവായ നീക്കങ്ങളുടെ ഗതി നിർണയിക്കുക. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറാണെന്നാണ് സമരസമിതിയുടെ നിലപാട്. രാവിലെ വൈദികരുടെ സമ്മേളനവും പിന്നാലെ സമരസമിതിയുടെ വിപുലമായ യോഗവും നടക്കും.
ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തി സമരസമിതിയെ അറിയിക്കാനാണ് സർക്കാർ നീക്കം. ശേഷം ഇന്ന് വൈകിട്ടോടെ മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മിൽ ചർച്ച നടത്താനാണ് തീരുമാനം. ഈ ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കും. അതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ അനുരജ്‌ഞന ശ്രമങ്ങൾ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരുന്നുണ്ട്.
അനുരജ്‌ഞന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ വ്യക്‌തത ആകാത്തതിനാലാണ് ഇന്നലെ സമരസമിതി-സർക്കാർ ചർച്ച നടക്കാതിരുന്നത്. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്‌തി ഉണ്ടായിരിക്കണമെന്ന ആവശ്യത്തിന് സർക്കാർ വഴങ്ങിയില്ല. തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ താമസിക്കുന്നവർക്ക് അനുവദിച്ച വാടക തുക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്‌ദാനം നൽകിയിരുന്നു.
എന്നാൽ, കൂട്ടുന്ന തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറാണെന്ന സൂചനയും സമരസമിതി നൽകുന്നുണ്ട്.
അതിനിടെ, നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കും. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നാളെയാകും സഭയിൽ അവതരിപ്പിക്കുക. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്‌ച തന്നെ ബിൽ പാസ്സാക്കാനാണ് ശ്രമം.
Most Read: ബിജെപിക്ക് ഭരണ തുടർച്ചയോ? ഗുജറാത്ത്, ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോൾ ഫലങ്ങൾ