ന്യൂഡെൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലം. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബിജെപിക്ക് വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. കോൺഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.
അതേസമയം, ഗുജറാത്തിൽ ആംആദ്‌മി പാർട്ടി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതൽ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ളിക് ടിവിയുടെ സർവേ പ്രവചിക്കുന്നത്.
കോൺഗ്രസ് 30-42, ആംആദ്‌മി 2-10, 3 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് റിപ്പബ്ളിക്കിന്റെ പോൾ പ്രവചിക്കുന്നത്. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു.
ഹിമാചലിൽ ബിജെപിക്ക് സീറ്റ് കുറയുമെങ്കിലും ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ഹിമാചലിൽ ബിജെപി 34 മുതൽ 39 സീറ്റ് വരെ നേടുമെന്നും റിപ്പബ്ളിക്ക് ടിവിയുടെ എക്‌സിറ്റ് പോൾ വിലയിരുത്തുന്നു. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോൾ ഫലം പ്രകാരം ഹിമാചലിൽ ബിജെപി 38 സീറ്റും, കോൺഗ്രസ് 28 സീറ്റും നേടും. ആംആദ്‌മി നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം ബിജെപി 24 മുതൽ 34 സീറ്റുകൾ വരെ നേടുമെന്നാണ്. കോൺഗ്രസ് 30 മുതൽ 40 സീറ്റുകൾ വരെ നേടാമെന്നും പ്രവചിക്കുന്നു. ബിജെപി 32 മുതൽ 40 വരെയും, കോൺഗ്രസ് 27 മുതൽ 34 വരെയും സീറ്റുകൾ നേടുമെന്നാണ് ന്യൂസ് എക്‌സിന്റെ പ്രവചനം. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഡിസംബർ എട്ടിനാണ് ഇരു സംസ്‌ഥാനങ്ങളിലും വോട്ടെണ്ണൽ.
Most Read: വിഴിഞ്ഞം സമവായ ചർച്ച; മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചു മുഖ്യമന്ത്രി