കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.
പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ, ഷാജിന്റെ മൊഴിയെടുത്ത ശേഷം സരിത്തിനെ ചോദ്യം ചെയ്‌തിരുന്നു.
അതേസമയം സ്വർണക്കടത്ത് കേസ് നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും. ഉച്ചയ്‌ക്ക് ഒരു മണിമുതൽ രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക. ചർച്ചയ്‌ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചിരുന്നു. അടിയന്തര പ്രമേയം സഭ നിർത്തിവെച്ച് ചർച്ചചെയ്യും.
ഷാഫി പറമ്പിൽ എംഎൽഎയുടെ അടിയന്തിര പ്രമേയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് ചർച്ച. സ്വപ്‌നയുടെ 164 മൊഴി തിരുത്താൻ വിജലൻസ് ഡയറക്‌ടറും ഇടനിലക്കാരും ശ്രമിച്ചത് കേസ് അട്ടിമറിക്കാനെന്ന ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ പറയുന്നത്. തുടർന്ന് ഈ വിഷയത്തിൽ വിവിധ വശങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അതിനാൽ വിശദമായ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി