കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുനിത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
ജാമ്യം പരിഗണിച്ച കോടതി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ സുനിതിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് സുനിത് ഇന്ന് വലിയതുറ പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം. വ്യക്‌തിപരമായ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആയതിനാൽ രാഷ്‌ട്രീയ വിരോധം വെച്ച് അറസ്‌റ്റ് ചെയ്‌ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുനിത് ഹരജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ ഒന്നാം പ്രതി ഫർസീൻ മജീദിനും രണ്ടാം പ്രതി നവീൻ കുമാറിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് എതിരെ പ്രതികൾക്ക് ഉണ്ടായിരുന്നത് രാഷ്‌ട്രീയ വിരോധം മാത്രമാണെന്നും, ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നും വിലയിരുത്തലിലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തിൽ വധശ്രമവകുപ്പ് നിലനിൽക്കുമോ എന്ന ആശങ്കയിലാണ് പോലീസ്. 10 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന നിഗമനത്തിലാണ് പോലീസ്.
Most Read: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും