കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച വിശദീകരണത്തിന് മറുപടി നല്‍കാന്‍ ദിലീപ് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
ദിലീപ് ഫോൺ വിവരങ്ങൾ ഉൾപ്പടെയുളള തെളിവുകൾ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിശദീകരണം നൽകിയിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. പോലീസ് ഉദ്യോഗസ്‌ഥർ വാദികളായ കേസിൽ അന്വേഷണം നീതിയുക്‌തമായി നടക്കില്ല. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും, സഹോദരീ ഭർത്താവ് സൂരജും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ ഉളളത്. കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. തുടർന്നാണ് ഇവരുടെ ഫോണുകൾ കോടതി മുഖേന കൈമാറിയത്. ഇവർ സമർപ്പിച്ച 6 ഫോണുകളിൽ 4 എണ്ണം ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് ഫോർമാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ഇക്കാര്യം വ്യക്‌തമാക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും, മറ്റ് ശാസ്‌ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷൻ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ തെളിവുകൾ നശിപ്പിച്ചെന്ന് കോടതിയിൽ വ്യക്‌തമാക്കിയ സാഹചര്യത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടേക്കും.
Most Read: ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്