എറണാകുളം: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ച് പോലീസ്. സാധ്യമായ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കൂടാതെ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിഭാഗത്തിന്റെ പിന്തുണയും തേടിയിട്ടുണ്ട്.
കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്‌തമാക്കി. അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ ടാറ്റൂ കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
സുജീഷിനെതിരെ യുവതികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്‌ച ഇയാൾ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ബലാൽസംഗം ഉൾപ്പടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Read also: ഐഎഫ്എഫ്‌കെ; മീഡിയാ പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം