തിരുവനന്തപുരം: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. അതേസമയം, മുൻകൂർ ജാമ്യത്തിന് എതിരെ സിബിഐ നൽകിയ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ ഹരജികൾ നവംബർ 29ന് പരിഗണിക്കാനായി മാറ്റി.
കേസിലെ പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, ആർബി ശ്രീകുമാർ, പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്‌തുതകൾ കണ്ടെത്താൻ പ്രതികളെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐയ്‌ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചു.
ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പടെയുള്ള ശാസ്‌ത്രജ്‌ഞരെ കുടുക്കാൻ വിദേശ രാജ്യങ്ങളിലെ ഏജൻസികളുമായി കേസിലെ പ്രതികളായ മുൻ ഐബി ഉദ്യോഗസ്‌ഥർ ഗൂഢാലോചന നടത്തിയെന്ന് സിബിഐ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. ചാരക്കേസ് കാരണം ക്രയോജിനിക് സാങ്കേതിക വിദ്യയുടെ വികസനത്തിന് ഇന്ത്യ ഇരുപത് വർഷത്തോളം പിന്നോക്കം പോയെന്നും എസ്‌വി രാജു കോടതിയിൽ വ്യക്‌തമാക്കി.
പ്രതികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ കാളീശ്വരം രാജ്, അപർണ ഭട്ട് എന്നിവർ ഹാജരായി.
Also Read: മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന