ന്യൂഡെല്‍ഹി: കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്ന് സ്‌റ്റാൻഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയായാണ് കമ്ര ഇക്കാര്യം വ്യക്‌തമാക്കിയത്. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കമ്രക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ മറുപടിയില്‍ കമ്ര ക്ഷമാപണം നടത്തിയിട്ടില്ല.
കോടതിയുടെ സ്വന്തം നടപടികളിലൂടെ മാത്രമേ ജുഡീഷ്യറിയിലെ പൊതുജന വിശ്വാസം തകർക്കാൻ സാധിക്കൂ എന്നും ഒരു വിമര്‍ശനത്തിലൂടെയോ അഭിപ്രായ പ്രകടനത്തിലൂടെയോ അതിന് കോട്ടം തട്ടില്ലെന്നും കമ്ര പറഞ്ഞു. തമാശകള്‍ക്ക് ന്യായീകരണം ആവശ്യമില്ല, ജുഡീഷ്യറിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം കുറക്കാനുള്ള ലക്ഷ്യത്തോടെയല്ല തന്റെ ട്വീറ്റുകളെന്നും കമ്ര വ്യക്‌തമാക്കി.
അറസ്‌റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്‌തിരുന്നു. ഇതേതുടര്‍ന്നാണ് കുനാല്‍ കമ്രക്കെതിരെ കഴിഞ്ഞ വര്‍ഷം കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ അറസ്റ്റിലായ സ്‌റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇത്തവണയും കോടതി തള്ളി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. എന്നാൽ ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ കേസ് ഡയറിയോ ഇതുവരെ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
Read also: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ