ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പാർലമെന്റ് സമ്മേളനത്തിൽ ആദ്യദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ കർഷക സമരത്തിലുള്ള സർക്കാർ നിലപാടിനോട് അതൃപ്‌തി രേഖപ്പെടുത്തി.
കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ള പാർട്ടികളാണ് നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാദ്ധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി പര്‍ലമെന്റില്‍ എത് വിഷയവും ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ തുറന്ന മനസോടെയുള്ള സമീപനം സർക്കാർ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നയപ്രഖ്യാപനം ബഹിഷ്‌കരിക്കരുതെന്ന വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി നടത്തിയ അഭ്യർഥന പ്രതിപക്ഷം തള്ളി. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണം എന്നും ജോഷി പറഞ്ഞിരുന്നു. ആദ്യ ദിവസം സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷം നാളെ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചു.
Read also: കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം;നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി