കണ്ണൂർ: ഗ്യാസ് ടാങ്കര്‍ ലോറികള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്ന കണ്ണൂരില്‍ വാഹന പരിശോധന കര്‍ശനമാക്കി പോലീസ്. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിര്‍മാണത്തിലെ അശാസ്‍ത്രീയതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 15 ദിവസത്തിനിടെ മൂന്ന് അപകടങ്ങളാണ് ചാല, മേലേചൊവ്വ, പുതിയതെരു എന്നിവിടങ്ങളിലായി ഉണ്ടായത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തുന്ന ടാങ്കര്‍ ലോറികള്‍ കണ്ടെത്തി പോലീസ് പിഴ ഈടാക്കുന്നുമുണ്ട്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് അധികം ടാങ്കറുകളും ലോഡുമായി എത്തുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറയുന്നു. ഇത്തരത്തിൽ എത്തുന്ന വിവിധ ലോറികളില്‍ നിന്ന് പോലീസ് പിഴയീടാക്കി.
അതേസമയം ചട്ട ലംഘനങ്ങളില്‍ കടുത്ത നടപടികളിലേക്ക് പോലീസ് നീങ്ങിയാല്‍ പണിമുടക്കി പ്രതിരോധത്തിൽ ആക്കിയാണ് ടാങ്കര്‍ ലോറി ലോബി കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. എന്നാൽ അപകടങ്ങൾ നിത്യ സംഭവമായി മാറുന്ന പശ്‌ചാത്തലത്തിൽ പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.
15 ദിവസത്തിനിടെയാണ് ജില്ലയിൽ മൂന്ന് അപകടങ്ങള്‍ ഉണ്ടായത്. അപകടം ഉണ്ടാക്കിയതില്‍ രണ്ടെണ്ണം ഫുള്‍ ലോഡുമായി എത്തിയ ഗ്യാസ് ടാങ്കറുകള്‍ ആണ്. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് ചാലയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നത് വലിയ പരിഭ്രാന്തി പടർത്തിയിരുന്നു. അപകടത്തെ തുടർന്ന് മണിക്കൂറുകളാണ് നാട് മുള്‍മുനയില്‍ നിന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ മേലെചൊവ്വയിലും പുതിയ തെരുവിലും അപകടങ്ങള്‍ ഉണ്ടായി. തുടര്‍ന്നാണ് പോലീസ് നടപടി കര്‍ശനമാക്കിയത്.
Malabar News: ചോദിച്ചിട്ട് തന്നില്ല; ഓക്‌സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു