തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയറിയിക്കാൻ വിളിച്ച സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും.
എംസി ജോസഫൈന്റെ പരാമർശത്തിൽ സിപിഎം ഇന്നലെ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. തിരുത്തല്‍ വരുത്തണം എന്ന് നേരത്തെ ഉണ്ടായ സംഭവങ്ങളിലും സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നടപടി വേണമെന്ന് പ്രതിപക്ഷവും ശക്‌തമായി ആവശ്യപ്പെടുന്നുണ്ട്.
വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്‌ഥാന വ്യാപകമായി പ്രതിഷേധം ശക്‌തമാകുകയാണ്. ജോസഫൈനെതിരെ കോൺഗ്രസ് വഴിതടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം, ഒരു വാർത്താ മാദ്ധ്യമത്തിൽ നടന്ന ‘ഫോണ്‍ ഇന്‍ പരിപാടി’ക്കിടെ ആയിരുന്നു ജോസഫൈന്റെ വിവാദ പ്രതികരണം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി എറണാകുളത്ത് നിന്നും ലെബീന എന്ന സ്‍ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന മറുപടി നൽകിയപ്പോൾ ‘എന്നാല്‍ പിന്നെ അനുഭവിച്ചോളൂ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
Most Read: രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയിൽ ഇന്ന് അന്തിമ വിധി