മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച ഫ്‌ളെക്‌സി പെർമിറ്റുകളുമായി ഇപ്പോഴും തുടരുന്നവരും ഉൾപ്പടെ തങ്ങളുടെ ജോലിയും താമസവും നിയമവിധേയമാക്കി മാറ്റണമെന്ന് രാജ്യത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.
കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഫ്‌ളെക്‌സി പെർമിറ്റുകൾ എടുത്തിരുന്നവർക്കും ബഹ്റൈനിലെ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാമിൽ രജിസ്‌റ്റർ ചെയ്‌ത് താമസവും തൊഴിലും നിയമാനുസൃതമാക്കാൻ അവസരമുണ്ട്. രേഖകൾ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, രാജ്യവ്യാപക പരിശോധനകൾക്ക് വരും ദിവസങ്ങളിൽ തുടക്കം കുറിക്കും.
നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തുന്നവർക്ക് എതിരെ നിയമ നടപടികളും നാടുകടത്തൽ ഉൾപ്പടെയുള്ള മറ്റു നടപടികൾ സ്വീകരിക്കുമെന്നാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടതോ നിയമവിരുദ്ധമായ ജോലികളുമായി ബന്ധപ്പെട്ടതോ ആയ ഏത് വിവരങ്ങളും www.Imra.bh എന്ന വെബ്സൈറ്റിൽ രജിസ്‌റ്റർ ചെയ്‌ത് കൊണ്ടോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട് ചെയ്യണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി