ന്യൂഡെൽഹി: ചട്ടങ്ങൾ ലംഘിച്ച ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി മഹാരാഷ്‌ട്ര സർക്കാർ. നിയമസഭയിൽ ബിജെപി എംഎൽഎ ആശിഷ് ഷെലാർ ഉൾപ്പടെ ഉള്ളവരുടെ നോട്ടീസിന് മറുപടി പറയവേയാണ് മഹാരാഷ്‌ട്ര ഭക്ഷ്യ മന്ത്രി സഞ്‌ജയ് റാത്തോഡ് ഇക്കാര്യം അറിയിച്ചത്. ഈ കമ്പനികൾ ലൈസൻസ് ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും അതിനാലാണ് കമ്പനികൾക്ക് എതിരെ നടപടി എടുത്തതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
108 കഫ് സിറപ്പ് നിർമാതാക്കളിൽ 84 പേർക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ അന്വേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇതിൽ നാലെണ്ണത്തിന് ഉൽപ്പാദനം നിർത്താൻ നിർദ്ദേശം നൽകി. ആറ് കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. ചട്ടങ്ങൾ ലംഘിച്ചതിന് 17 സ്‌ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മന്ത്രി സഞ്‌ജയ് റാത്തോഡ് അറിയിച്ചു.
നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു. സംസ്‌ഥാനത്തെ 996 അലോപ്പതി മരുന്ന് നിർമാതാക്കളിൽ 514 എണ്ണം തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സഞ്‌ജയ് റാത്തോഡ് കൂട്ടിച്ചേർത്തു.
Most Read: എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം