എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി നടൻ ദിലീപിനെതിരെ പുറത്തുവന്ന പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് വിചാരണ നിർത്തിവച്ച് തുടരന്വേഷണം നടത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേസിൽ രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജിവച്ച സന്ദർഭത്തിലാണ് തുടരന്വേഷണ ഹരജി പരിഗണിക്കുന്നത്. സാക്ഷി വിസ്‌താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രണ്ടാമത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും രാജിവച്ചത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിക്കുന്ന ആരോപണം. ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്‌ഥിതി ബോധ്യപ്പെട്ടില്ലെങ്കിൽ അതു ക്രിമിനൽ നടപടിചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
Read also: സിൽവർ ലൈൻ; മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്