ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എംപി വിചാരണ നേരിടണമെന്ന കേസിൽ വിധി പറയുന്നത് മാറ്റി വച്ചു. ഡെൽഹി റോസ് അവന്യു കോടതിയാണ് വിധി പറയാനായി കേസ് മാറ്റിവച്ചത്. ഓഗസ്‌റ്റ് മാസം 18ആം തീയതി കേസിൽ വിധി പറയുമെന്നാണ് സ്‌പെഷ്യൽ ജഡ്‌ജ് ഗീതാഞ്‌ജലി ഗോയൽ വ്യക്‌തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ അത് ഈ കാലയളവിനുള്ളിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നിലവിൽ മൂന്നാം തവണയാണ് ഇപ്പോൾ കേസ് വിധി പറയാനായി മാറ്റി വെക്കുന്നത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂരിന് മേൽ ആത്‍മഹത്യ പ്രേരണക്കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
അതേസമയം മരണകാരണം പോലും കണ്ടെത്താൻ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്നും, തനിക്കെതിരെ യാതൊരു തെളിവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ശശി തരൂർ കോടതിയിൽ വ്യക്‌തമാക്കിയത്. ഐപിസി 306 ആത്‍മഹത്യാ പ്രേരണ, 498എ ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. അതിനാൽ തന്നെ കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവ് ശശി തരൂരിന് ലഭിച്ചേക്കാം.
2014 ജനുവരി 17ആം തീയതിയാണ് സുനന്ദയെ ഡെൽഹിയിലുള്ള ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഡെൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ആദ്യ ഘട്ടത്തിൽ ആരോപിച്ചെങ്കിലും അതിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് 2018 മെയ് 15ആം തീയതി ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു.
Read also : കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു