കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്‌ത ഈദ് ഗുൽ എന്ന അഫ്‌ഗാൻ പൗരനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കൊച്ചിയിൽ ഇയാളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻഐഎ, ഐബി ഉദ്യോഗസ്‌ഥരും ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്.
ഇന്ത്യയിൽ എത്തിയതിലെ യഥാർഥ വസ്‌തുത, വ്യാജ പൗരത്വ രേഖ ചമക്കൽ, കപ്പൽശാലയിലെ ജോലി എന്നിവയിൽ വിവരശേഖരണം നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഐഎൻഎസ് വിക്രാന്തുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയോ എന്നതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക. കൂടുതൽ അഫ്‌ഗാൻ പൗരൻമാർ എത്തിയെന്ന വിവരം സംബന്ധിച്ചും ഏജൻസികൾ വ്യക്‌തത വരുത്തും.
കപ്പൽശാലയിൽ ജോലി ചെയ്‌തിരുന്ന ഈദ് ഗുല്ലിന്റെ മൂന്ന് ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിലൊരാളാണ് വ്യക്‌തിപരമായ പ്രശ്‌നം മൂലം ഈദ് ഗുല്ലിനെ കുറിച്ചുള്ള സത്യാവസ്‌ഥ മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് കൊൽക്കത്തയിലേക്ക് കടന്ന ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലിക്ക് കയറിയത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളി ആയിരുന്ന ഇയാൾ ജോലി ചെയ്‌ത് മടങ്ങിപ്പോയതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.
Most Read: സീരിയൽ ഷൂട്ടിങ്ങിനെന്ന പേരിൽ വീട് വാടകക്കെടുത്ത് കള്ളനോട്ടടി; ആറ് പേർ പിടിയിൽ