ന്യൂ ഡെൽഹി: കോവിഡ് വാക്‌സിൻ 2021ന്റെ ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, വാക്‌സിൻ പുറത്തിറക്കുന്നതിനുള്ള തിയ്യതി ഇപ്പോൾ പ്രഖ്യാപിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന് സർക്കാർ പൂർണ്ണ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് -19 വാക്‌സിനിൽ ആളുകൾക്ക് വിശ്വാസക്കുറവുണ്ടെങ്കിൽ വാക്‌സിനേഷൻ സ്വീകരിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം ‘ജൻ സംവാദ്’ എന്ന ഓൺലൈൻ പരിപാടിയുടെ ആദ്യ എപ്പിസോഡിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
പ്രമുഖ ബ്രിട്ടീഷ് ജേണലായ ‘ലാൻസെറ്റി’ൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾ മടി കാണിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പോലുള്ള അന്താരാഷ്ട്ര സംഘടനകളും സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് താൻ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
കൂടുതൽ ആവശ്യമുള്ളവർക്കാവും വാക്‌സിൻ ആദ്യം ലഭ്യമാക്കുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുന്നണിയിൽ പ്രവർത്തിക്കുന്നവർ, മുതിർന്ന പൗരന്മാർ, രോഗസാധ്യത കൂടുതലുള്ളവർ എന്നിവർക്കാവും ആദ്യം വാക്‌സിൻ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.