ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമപരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ലഭ്യമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഗവേഷകർ എന്നും എത്രയും പെട്ടെന്ന് തന്നെ അത് ലക്ഷ്യം നേടുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് വാക്സിൻ വിതരണത്തെക്കുറിച്ച് രാജ്യത്ത് ആദ്യമായാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.
ഡിജിറ്റൽ ആരോഗ്യമിഷൻ വലിയ വിപ്ലവങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കുമെന്നും ഇത് ചരിത്രനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വാക്സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാക്സിൻ പരീക്ഷണം വിജയിച്ചാൽ ആദ്യം കോവിഡ് പോരാളികൾക്ക് നൽകുക എന്നതാണ് ശരിയെന്നും അദ്ദേഹം പ്രസംഗത്തിലൂടെ അറിയിച്ചു.
രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവാണ് കുറച്ചു ദിവസങ്ങളായി കാണാൻ കഴിയുന്നത്. ആകെ രോഗബാധ 26 ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ മരണം അമ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ അറുപത്തിമൂവായിരം പേർക്കാണ് രോഗബാധ, എന്നാൽ ഇന്നലെ മാത്രം രോഗമുക്തി നേടിയവരുടെ എണ്ണം അമ്പതിനായിരത്തിനു മുകളിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ.