തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫസ്റ്റ് ലൈന്‍ സെന്ററില്‍ ആവശ്യമായ ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാര്‍മസിസ്റ്റ്, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ പെട്ടവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങള്‍.
രോഗവ്യാപനം തടയുന്നതിനോടൊപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനു വേണ്ടി ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വരെ 13,577 പേരാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ബ്രിഗേഡില്‍ ചേരാനായി കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ കുറവുള്ള ജില്ലകളിലാണ് ബ്രിഗേഡുകളെ നിയോഗിക്കുക. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
194 സിഎഫ്എല്‍ടിസികളിലായി (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍) 26,425 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പകുതിയോളം കിടക്കകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവുകാരെയും ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ചികിത്സിക്കുന്നത്. താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലിമെഡിസിന്‍ വഴിയും ലഭ്യമാകും.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അസുഖം മൂര്‍ച്ഛിക്കുകയാണെങ്കില്‍ രോഗികളെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.