ന്യൂഡെൽഹി : രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,87,534 ആയി ഉയർന്നു. ഒപ്പം തന്നെ 24 മണിക്കൂറിൽ രാജ്യത്ത് 251 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 1,60,692 ആളുകളാണ്.
രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണത്തിൽ 1,12,31,650 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. രാജ്യത്ത് കോവിഡ് ബാധയുണ്ടായ ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കോവിഡ് കണക്കുകളിൽ ഇത്രയധികം വർധന ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ കോവിഡിന്റെ തുടക്ക സമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് രോഗവ്യാപന തോത് കുറക്കുന്നതിന് ഇടയാക്കിയിരുന്നു എന്നാണ് വിദഗ്‌ധ സമിതി കേന്ദ്രത്തിന് നൽകിയ റിപ്പോർടിൽ വ്യക്‌തമാക്കുന്നത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നാണ്. മഹാരാഷ്‌ട്രക്ക് ഒപ്പം തന്നെ പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിലും കോവിഡ് രൂക്ഷമായി തുടരുകയാണ്. കൂടാതെ കൊവിഡിന്റെ ബ്രിട്ടണ്‍ വകഭേദം പഞ്ചാബില്‍ കൂടുതല്‍ യുവാക്കളിലേക്ക് പകരുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്‌തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മൂന്നാംഘട്ട വാക്‌സിനേഷൻ അടിയന്തിരമായി തുടങ്ങാൻ കേന്ദ്രം തീരുമാനിച്ചത്.
Read also : തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്