കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും കൂടിയ കണക്കുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 300 നു മുകളിലേക്ക് കേസുകള്‍ ഉയരുന്നത് ആദ്യമായാണ്. 319 ആളുകള്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 289 ആളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ബാക്കിയുള്ളവരില്‍ 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 20 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.
ജില്ലയില്‍ ഇന്നലെ കോവിഡ് മുക്തരായവരുടെ എണ്ണം 130 ആണ്. ഇതോടെ ജില്ലയില്‍ ആകെ 5795 ആളുകള്‍ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 63 ആണ്. ഇവരില്‍ 4 പേരാണ് ഇന്നലെ മരിച്ചത്. ഇതില്‍ കോവിഡ് രോഗ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയുര്‍വേദ ഡോക്‌ടറും ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ ജില്ലയില്‍ ആകെ 5141 ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ജാഗ്രത പാലിക്കാതെ പോയതാണ് ഇപ്പോള്‍ രോഗവ്യാപനം ഉയരാന്‍ കാരണമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ വി രാംദാസ് പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വളരെ അധികം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വലിയ തോതിലുള്ള വ്യാപനമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ആളുകള്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ഇത് രോഗവ്യാപനം കൂടാൻ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുന്നുണ്ട്. അതിനാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ