തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്‌ഥലത്തും ജോലി സ്‌ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്‌ക് ധരിക്കണം. ജോലി സ്‌ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്.
സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്‌ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്‌ഥ കേരളത്തിലില്ല. എന്നാൽ, ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി.
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയ തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്‌ഥാനം ഇപ്പോൾ വിജ്‌ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
സ്‌ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്‌താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണം. പൊതു സ്‌ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്‌ഞാപനത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തിരമായി കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.
Most Read: ‘പണം ഉള്ളവനും ഇല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്’; കായികമന്ത്രിയെ തള്ളി എംവി ജയരാജൻ