ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. മെഡിക്കൽ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിൻ , ലോക്ക്ഡൗൺ എന്നീ വിഷയങ്ങളിൽ കോടതിയിൽ നിന്ന് നിർണായക ഇടപെടലുകൾ ഉണ്ടായേക്കും. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ ഇന്ന് വിരമിക്കാനിരിക്കെയാണ് വിഷയം പരിഗണിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഡെൽഹി, കൊൽക്കത്ത, അലഹബാദ് തുടങ്ങി 10ൽ അധികം ഹൈക്കോടതികളിൽ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇന്നലെ സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ഡെൽഹി അടക്കമുള്ള ഹൈക്കോടതികൾ കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
മെഡിക്കൽ ഓക്‌സിജൻ, അവശ്യ മരുന്നുകൾ, വാക്‌സിൻ ദൗത്യം, ലോക്ക്ഡൗൺ എന്നിവയിൽ ദേശീയ പദ്ധതിയെന്തെന്ന് കേന്ദ്രം ഇന്ന് കോടതിയിൽ അറിയിക്കണം. അമിക്കസ് ക്യൂറിയായി നിയമിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയുടെ വാദവും കോടതി ഇന്ന് കേൾക്കും.
Read also: മഹാരാഷ്‌ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; 12 മരണം