ബെംഗളൂരു: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സംസ്‌ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകൾ കുറയുന്ന സാഹചര്യത്തിൽ ജൂലൈ 19ഓടെ പബ്ബുകളും തുറന്നേക്കും.
ഷോപ്പിങ് മാളുകൾ തുറക്കാനും, കടകളുടെ പ്രവർത്തന സമയം കൂട്ടാനുമുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ. കാണികളുടെ എണ്ണം കുറച്ച് സിനിമാ തിയേറ്ററുകളും മൾട്ടിപ്ളക്‌സുകളും തുറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതിലും, രാത്രി കർഫ്യൂ സമയം കുറക്കുന്നതിലും ചർച്ചകൾ നടക്കുകയാണ്.
അടുത്ത വെള്ളിയാഴ്‌ചയോ ശനിയാഴ്‌ചയോ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി ബസവരാജ് അറിയിച്ചത്.
വ്യാപാര സ്‌ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാൾ ഉടമകൾ കഴിഞ്ഞയാഴ്‌ച മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് എടുക്കാനാണ് സാധ്യത. കർണാടകയിൽ തിങ്കളാഴ്‌ച 1386 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 35,896 പേരാണ് നിലവിൽ സംസ്‌ഥാനത്ത് ചികിൽസയിലുള്ളത്.
Read Also: വിയോജിപ്പുകൾ അടിച്ചമര്‍ത്താൻ യുഎപിഎ പോലുള്ളവ ഉപയോഗിക്കരുത്; സുപ്രീം കോടതി ജഡ്‌ജി