ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്‌സിന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്.
ആഭ്യന്തര തലത്തിൽ ആവശ്യം വർധിക്കുന്നതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ കമ്പനിയായ സെറം കയറ്റുമതി നിർത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
ഗ്ളോബൽ വാക്‌സിൻ സമ്മിറ്റും(GAVI) ലോകാരോഗ്യ സംഘടനയുടെ ആഗോള വാക്‌സിൻ പങ്കുവയ്ക്കൽ സംവിധാനത്തിലൂടെ വാക്‌സിൻ വിതരണം ചെയ്യുന്ന കുറഞ്ഞ വരുമാനമുള്ള 64 രാജ്യങ്ങളെയാണ് ഈ നടപടി ഗുരുതരമായി ബാധിക്കുകയെന്ന് യുണിസെഫ് ചൂണ്ടിക്കാണിക്കുന്നു. വാക്‌സിൻ കയറ്റുമതി എത്രയും വേഗത്തിൽ പുനരാരംഭിക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി യുണിസെഫ് വ്യക്‌തമാക്കി.
എന്നാൽ വിദേശകാര്യമന്ത്രാലയമോ സെറം ഇൻസ്‌റ്റിറ്റ്യൂട്ടോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. നിരവധി ലോകരാജ്യങ്ങളാണ് ഇന്ത്യയുടെ വാക്‌സിനായി കാത്തിരിക്കുന്നത്. വ്യാഴാഴ്‌ച മുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിൻ കയറ്റുമതി നടന്നിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് കാണിക്കുന്നത്. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന് ദളിത് ആദിവാസി സംയുക്‌ത സമിതിയുടെ പിന്തുണ