ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ സെറ്റിൽ 8 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം പടർന്നതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വെച്ചിരിക്കുകയാണ്. രജനികാന്ത് ഉൾപ്പടെ സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകൾക്കും കോവിഡ് പരിശോധന നടത്തും. രജനികാന്ത് ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം. സഹപ്രവർത്തകർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ താരം നിരീക്ഷണത്തിൽ പോകും.
Also Read: കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ
റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘അണ്ണാത്തെ’. ഷൂട്ടിങ് പൂർണമായും നിർത്തി വെച്ചതായി അണിയറ പ്രവർത്തകർ അറിയിച്ചു.
രജനികാന്തിന്റെ പടയപ്പ, അരുണാചലം തുടങ്ങിയ ഹിറ്റുകൾ പോലെ ഒരു ഫാമിലി ആക്ഷൻ ചിത്രമാണ് അണ്ണാത്തെ. നയൻതാര രജനിയുടെ നായികയായി വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവയാണ് സംവിധാനം. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങിയ താരനിരയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ വർഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.