ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന പ്രതിഷേധ മാർച്ചിൽ കാർഷിക നിയമങ്ങൾക്ക് എതിരെ രണ്ടുകോടിപേർ ഒപ്പുവെച്ച മൊമോറാണ്ടം രാഷ്‌ട്രപതിക്ക് സമർപ്പിക്കും.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്ക് രാജ്യമെമ്പാടുനിന്നും ഒപ്പുകൾ ശേഖരിച്ചു. ഡെൽഹിയിലെ കൊടുംശൈത്യത്തിലും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കർഷകർ നടത്തുന്ന പ്രക്ഷോഭം 28ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ് മാർച്ചിന്റെ ലക്ഷ്യം.
കാർഷിക നിയമങ്ങൾ കർഷകരുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് അല്ലെന്നും മറിച്ച് മോദി സർക്കാരിന്റെ സുഹൃത്തുക്കളായ കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. പാർലമെന്റ് കെട്ടിടത്തിന് സമീപമുള്ള വിജയ് ചൗക്കിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്കായിരിക്കും രാഹുൽ ഗാന്ധിയും മറ്റ് എംപിമാരും മാർച്ച് നടത്തുക. ഒപ്പുശേഖരണത്തിന് വേണ്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്യാംപയിനുകൾ ആരംഭിച്ചിരുന്നു.
Read also: കോവിഡ്; ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക