കൊച്ചി: കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലമാണെന്ന് നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സുമാരുടെ വാട്‍സ് ആപ് ഗ്രൂപ്പിൽ മെഡിക്കൽ കോളേജിലെ നഴ്‌സിങ് ഓഫീസർ അയച്ച ശബ്‌ദ സന്ദേശത്തിലാണ് കോവിഡ് രോഗി മരിച്ചത് ഓക്‌സിജൻ കിട്ടാതെയാണെന്ന് പരാമർശിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ മരിച്ച രോഗിയുടെ ബന്ധുക്കൾ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
Kerala News: രാജ്യത്തെ ആദ്യ മൽസ്യ ബ്രൂഡ് ബാങ്ക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു
ജൂലൈ 20 ന് മരിച്ച ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നതാണ്. ജീവനക്കാരുടെ അശ്രദ്ധ കാരണം പലരുടെയും ജീവൻ നഷ്‌ടപ്പെട്ടു. ഈ വിവരം പുറംലോകം അറിയാത്തത് കൊണ്ട് ജീവനക്കാർ രക്ഷപെട്ടു എന്നായിരുന്നു സന്ദേശം. എന്നാൽ, നഴ്‌സുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സന്ദേശം അയച്ചതെന്നും ചികിൽസയിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നുമാണ് നഴ്‌സിങ് ഓഫീസറുടെ വാദം.
അതേസമയം, ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. മരണത്തിന്റെ ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം ഉണ്ടായിരുന്നെന്നും ആശുപത്രി അധികൃതരുടെ പിഴവ് മൂലമുള്ള കൊലപാതമായിരുന്നെന്ന് ഇപ്പോൾ വ്യക്‌തമാണെന്നും ഹാരിസിന്റെ സഹോദരി സൈനബ മാദ്ധ്യമങ്ങളോട് പറഞ്ഞു.