ബേപ്പൂർ: രാജ്യത്തെ ആദ്യ കൃത്രിമ മൽസ്യ പ്രജനന, വിത്തുൽപ്പാദന കേന്ദ്രം (ബ്രൂഡ് ബാങ്ക്) വിഴിഞ്ഞത്ത് പ്രവർത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്‌ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രത്തിന്റെ പ്രവർത്തനം. കടലിലെ ആവാസവ്യവസ്‌ഥയിൽ ഉണ്ടായ മാറ്റം കാരണം മൽസ്യ ലഭ്യതയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് രുചികരമായ മൽസ്യ ലഭ്യത ഉറപ്പ് വരുത്തുക, മൽസ്യ തൊഴിലാളികൾക്കും കർഷകർക്കും വരുമാന വർധനവിന് വഴിയൊരുക്കുക എന്നീ ലക്‌ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.
Also Read: തിരിച്ചുവരവ് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആർ.ഐ ബ്രൂഡ് ബാങ്കുകൾ തയാറാക്കിയത്. വിഴിഞ്ഞം സമുദ്ര മൽസ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിൻസിപ്പൽ സയന്റിസ്‌റ്റുമായ ഡോ. എം.കെ അനിൽ ശാസ്‌ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇരുനൂറോളം ബ്രൂഡ് മീനുകളെ ഇവിടെ വളർത്തുന്നുണ്ട്. ഈ മീനുകളിൽ ഹോർമോൺ കുത്തിവെച്ച് കൃത്രിമ പ്രജനനം (പുതിയ തലമുറയെ ജനിപ്പിക്കൽ) നടത്തി മുട്ടകൾ ഉൽപാദിപ്പിക്കും. ഏകദേശം 5 കോടി മുട്ടകൾ ഉൽപാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്.