കൊച്ചി: കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗവും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങി കിടന്ന ചികിൽസകൾ പുനഃരാരംഭിക്കാനായി നിരവധി ആളുകൾ മെഡിക്കൽ കോളേജിലേക്ക് നിലവിൽ എത്തുന്നുണ്ട്.
എല്ലാ വിഭാഗങ്ങളും തുറന്നു പ്രവർത്തിച്ചെങ്കിലും കോവിഡ് ചികിൽസയും മറ്റ് രോഗങ്ങൾക്കുള്ള ചികിൽസയും പ്രത്യേകമായാണ് നടക്കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്‌ടർ ഗണേഷ് മോഹൻ വ്യക്‌തമാക്കി. അതിനാൽ തന്നെ രോഗവ്യാപനം സംബന്ധിച്ച് ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിലിലാണ് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിനെ പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമാക്കി മാറ്റിയത്.
ജില്ലയിൽ കോവിഡ് ബാധിതരാകുന്ന ആളുകളിൽ ഐസിയു, ഓക്‌സിജൻ സൗകര്യം എന്നിവ ആവശ്യമായ ആളുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. തുടർച്ചയായി 4000ത്തിന് മുകളിലായിരുന്നു ആ സമയത്ത് ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം.
Read also: കാക്കനാട് ലഹരിക്കടത്ത്; ശ്രീലങ്കയിലുള്ള മലയാളിയെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി