തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഒരാഴ്‌ചയ്‌ക്ക് മേലെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്‌തമാക്കുന്നത്. അടുത്തയാഴ്‌ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകൾ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക.
കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ 2 നവജാതശിശുക്കളും ഉൾപ്പെടുന്നുണ്ട്. പീക്ക് അഥവാ പാരമ്യഘട്ടം എപ്പോഴാണെന്നായിരുന്നു ഒമൈക്രോൺ ഘട്ടത്തിലെ പ്രധാനചോദ്യം. മോശം ഘട്ടം കഴിഞ്ഞെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അൻപതിനായിരത്തിന് മുകളിലാണ് കേസുകൾ. കൂടുകയോ വലിയ തോതിൽ എണ്ണം കുറയുകയോ ചെയ്‌തില്ല. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നുണ്ട്.
വൻ രോഗ വ്യാപനമുണ്ടായ തിരുവനന്തപുരത്ത് പീക്ക് ഘട്ടം കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഒമൈക്രോൺ തരംഗത്തിലെ കേസുകൾക്ക് ആനുപാതികമായി മരണസംഖ്യയിലും പ്രതിഫലനമുണ്ട്. 94, 101, 91, 142 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ മരണസംഖ്യ. നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ എത്ര വരെ പോകുമെന്നതാണ് കേരളത്തിലെ ഒമൈക്രോൺ വ്യാപനത്തിന്റെ വ്യാപ്‌തി മനസിലാക്കാൻ സഹായിക്കുക.
രോഗം വന്നുപോയതിലൂടെയുണ്ടായ ഹൈബ്രിഡ് പ്രതിരോധശേഷി താരതമ്യേന കേരളത്തിൽ കുറവായത് മരണത്തിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ മരിച്ചവരിൽ 14 പേർ 50 വയസിന് താഴെയുള്ളവരാണ്. കോഴിക്കോട് 3 ദിവസം പ്രായമായ പെൺകുഞ്ഞും ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയും മരിച്ചു. മറ്റസുഖങ്ങളുള്ളവരാണ് കുട്ടികൾ. 20 വയസുള്ള പെൺകുട്ടിയും ഇന്നലെ മരിച്ചവരിൽ ഉൾപ്പെടുന്നു.
Read Also: തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം; ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ