കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്‌തുള്ള ഫിയോക്കിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഞായറാഴ്‌ചകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹരജിയിൽ ചോദ്യം ചെയ്യുന്നത്. 50% സീറ്റുകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം.
അതിനിടെ, തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്‌ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അടച്ചിട്ട എസി ഹാളിനുള്ളിൽ രണ്ട് മണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണ് എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം, ആളുകൾ കൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകിയത് വിവേചനപരമാണെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.
എന്നാൽ, തിയേറ്ററുകളോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. പൊതുജനാരോഗ്യം മാത്രം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് സർക്കാർ പറഞ്ഞു.
മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ ആൾകൂട്ടം ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്താൻ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ വിശദീകരിച്ചു.
Most Read: വിവാദ ലോകായുക്‌ത ഭേദഗതി; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ ഇന്ന് പരിശോധിക്കും