അമൃത്‌സർ: പഞ്ചാബിൽ നാളെ ആം ആദ്‌മി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്‌ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്‌ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ ഖത്കർ കലാൻ ഗ്രാമത്തിൽ ചടങ്ങ് നടക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളും നടക്കുകയാണ്.
ഡെൽഹിക്ക് പുറമേ ആം ആദ്‌മി പാർട്ടി അധികാരത്തിൽ എത്തുന്ന ഏക സംസ്‌ഥാനമാണ് പഞ്ചാബ്. സത്യപ്രതിജ്‌ഞ ചടങ്ങിനായി 150 ഏക്കർ ഗോതമ്പ് പാടം താൽക്കാലികമായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഏക്കർ ഒന്നിന് 45,000 രൂപ കർഷകർക്ക് നഷ്‌ടപരിഹാരം നൽകിയാണ് ഇത്രയും ഭൂമി താൽക്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. 2 ലക്ഷം പേരെ പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ഖത്കർ കാൽ ഗ്രാമത്തിൽ ഇപ്പോൾ നടത്തുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്.
പരിപാടിക്ക് വൻ ജനാവലിയെത്തുമെന്ന കണക്കുകൂട്ടലിൽ വേദിയും സദസും പാർക്കിംഗ് സൗകര്യങ്ങളുമെല്ലാം അതിവേഗം ഒരുക്കുകയാണ്. സത്യപ്രതിജ്‌ഞ ചടങ്ങ് വിജയകരമാക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഗ്രാമത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡിജിപി വികെ ഭാവ്‌ര, മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായ എ വേണു പ്രസാദ് എന്നിവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Read also: കോവിഡ് ഭീതി ഒഴിയുന്നില്ല; ചൈനയിൽ മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിൽ