അബുദാബി: കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ. രോഗവ്യാപനം കുറക്കാനായി നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഗ്രീന്‍ പാസ് കാലാവധി, മാസ്‌ക് ധരിക്കൽ, യാത്ര നിയമങ്ങള്‍ തുടങ്ങിയവയിലാണ് രാജ്യത്ത് ഇപ്പോൾ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
രാജ്യത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ പ്രവേശിക്കാനും തലസ്‌ഥാനത്തെ പൊതുസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിര്‍ബന്ധമായ അല്‍ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി കുറച്ചു. 30 ദിവസങ്ങളില്‍ നിന്ന് 14 ദിവസമായാണ് കുറച്ചിട്ടുള്ളത്.
ആളുകള്‍ കൂടുന്നിടത്തും വീടുകളിലും മാസ്‌ക് ധരിക്കേണ്ടതാണ്. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്ക് 3,000 ദിര്‍ഹം വരെ പിഴ ചുമത്തിയിരുന്നു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 10 ദിവസം സ്വയം ക്വാറന്റെയ്‌ന്‍ സ്വീകരിക്കണം. അബുദാബിയില്‍ ക്വാറന്റെയ്‌നിലുള്ളവർ കാലയളവ് അവസാനിപ്പിക്കാന്‍ രണ്ട് കോവിഡ്-19 പിസിആര്‍ ടെസ്‌റ്റുകള്‍ നടത്തണം. ഈ പരിശോധനകള്‍ 24 മണിക്കൂര്‍ ഇടവേളയുള്ളതാവണം. രണ്ട് ഫലങ്ങളും നെഗറ്റീവ് ആയാൽ മാത്രമേ ക്വാറന്റെയ്‌ന്‍ അവസാനിപ്പിക്കാൻ സാധിക്കൂ.
കൂടാതെ, യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടുക്കാത്തവര്‍ 48 മണിക്കൂറിനുള്ളില്‍ ചെയ്‌ത കോവിഡ്-19 പിസിആര്‍ ടെസ്‌റ്റ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Most Read: സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം