ന്യൂഡെല്‍ഹി : കോവിഡിന്റെ ഉയര്‍ന്ന നിരക്കുകള്‍ ഇന്ത്യ പിന്നിട്ടെന്ന റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തന്നെ തുടരുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. വിദഗ്ധ സമിതിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2021 ഫെബ്രുവരിയോടെ 1.06 കോടി വരെ എത്താന്‍ സാധ്യതയുണ്ട്. ഒപ്പം തന്നെ ഫെബ്രുവരിയോടെ കോവിഡ് വ്യാപനം രാജ്യത്ത് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അതിനായി കര്‍ശന മാർഗങ്ങൾ സ്വീകരിക്കണമെന്നും സമിതി വ്യക്‌തമാക്കി.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് ശേഷം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്ക് പിന്നിലെത്താന്‍ സാധിച്ചുവെന്നത് ആശ്വാസകരമാണ്. ലോക്ക്ഡൗണ്‍ നടപ്പാക്കിയത് മൂലം കോവിഡ് വ്യാപനത്തിന്റെ തോത് പിടിച്ചു കെട്ടാന്‍ സാധിച്ചുവെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 62,212 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. എന്നാല്‍ അമേരിക്കയില്‍ ഇത് 70000 ന് മുകളില്‍ എത്തി. കഴിഞ്ഞ 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കക്ക് പിന്നില്‍ എത്തുന്നത്.
പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവും രോഗ മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയും ആശ്വാസം പകരുന്ന കാര്യമാണ്. നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ തുടരുന്ന ആളുകളുടെ എണ്ണം 783311 ആണ്. ഒപ്പം തന്നെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 88.03 ശതമാനത്തില്‍ എത്തിയിട്ടുണ്ട്.
Read also : ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രോഹൻ ജയ്റ്റ്ലി