ന്യൂഡെൽഹി: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും ചൊവ്വാഴ്‌ച മുതൽ മെയ് മൂന്ന് വരെ ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തി. പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വിസ്‌താര വിമാനങ്ങളിൽ ഈ മാസം എത്തിച്ചേർന്ന അമ്പതോളം യാത്രക്കാർ കോവിഡ് പോസിറ്റീവാണെന്ന് പരിശോധനയിൽ സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് ഹോങ്കോങ്ങിന്റെ നടപടി. വിസ്‌താരയുടെ എല്ലാ സർവീസുകളും മെയ് 2 വരെ വിലക്കിയിട്ടുണ്ട്.
ഞായറാഴ്‌ച ഹോങ്കോങ്ങിലെത്തിയ 3 മുംബൈ-ഹോങ്കോങ് വിസ്‌താര യാത്രക്കാർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് നടപടി. ഏപ്രിൽ 6 മുതൽ ഏപ്രിൽ 19 വരെ ഡെൽഹി-ഹോങ്കോങ് വിസ്‌താര സർവീസുകളും നിർത്തിവെച്ചിരുന്നു. ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യുന്നവർ യാത്രക്ക് 72 മണിക്കൂർ മുൻപായി ആർടിപിസിആർ പരിശോധന നടത്തുകയും കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന റിപ്പോർട് ഹാജരാക്കുകയും വേണമെന്നാണ് അധികൃതരുടെ നിർദേശം.
Read also: കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; രാജ്യത്ത് 2,73,810 പുതിയ രോഗികൾ