ഹോങ്കോംഗ്: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ടിയാനാൻമെൻ സ്‌ക്വയർ വാർഷികത്തിന് ഹോങ്കോംഗിലും വിലക്ക് ഏർപ്പെടുത്തി. ചൈനീസ് സർക്കാരിന് കീഴിലുള്ള പ്രദേശങ്ങളിൽ ടിയാനാൻമെൻ സ്‌ക്വയർ അനുസ്‌മരണം നടത്താനുള്ള അവകാശമുള്ള രണ്ടിടങ്ങൾ ഹോങ്കോംഗും, മക്കാവുവും മാത്രമാണ്.
എന്നാൽ കഴിഞ്ഞ തവണയും ഹോങ്കോംഗ് ഭരണകൂടം അനുസ്‌മരണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സാധാരണ അനുസ്‌മരണ പരിപാടികൾ നടക്കുന്ന വിക്‌ടോറിയ പാർക്ക് ഉദ്യോഗസ്‌ഥർ നേരത്തെ തന്നെ അടച്ചുപൂട്ടി. മുപ്പത്തിരണ്ടാം വാർഷിക ദിനത്തിൽ വിക്‌ടോറിയ പാർക്കിൽ മെഴുകുതിരികളുമായി ഒത്തുകൂടിയ മുഴുവൻ ജനങ്ങളെയും ഉദ്യോഗസ്‌ഥർ പിരിച്ചു വിടുകയായിരുന്നു.
നഗരത്തിലെ ജനാധിപത്യ അനുകൂലികളുടെ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനും വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ക്രിമിനൽ വൽക്കരിക്കാനും ലക്ഷ്യമിട്ട് ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ കൊണ്ട് വന്ന പുതിയ സുരക്ഷാ നിയമം അംഗീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ വാർഷികമായിരുന്നു ഇന്ന്.
ടിയാനൻമെൻ സ്‌ക്വയർ ആക്രമണത്തിന് ഇരയായവർക്കായി വാർഷിക അനുസ്‌മരണം സംഘടിപ്പിക്കുന്ന ഹോങ്കോംഗ് അലയൻസ് പാർട്ടിയുടെ വൈസ് ചെയർപേഴ്‌സൺ ചൗ ഹാങ് തുങിനെ വെള്ളിയാഴ്‌ച ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. പ്രതിഷേധ സൂചകമായി പ്രാദേശിക സമയം വൈകീട്ട് 8 മണിക്ക് വീടുകളിൽ തന്നെ മെഴുകുതിരികൾ തെളിയിക്കാനാണ് ഇവരുടെ തീരുമാനം.
1989ൽ ചൈനയിലുണ്ടായ ജനാധിപത്യ അനുകൂലികളുടെ പ്രക്ഷോഭങ്ങളുടെ തുടർച്ചയായി ജൂൺ 4ന് ടിയാനാൻമെൻ സ്‌ക്വയറിൽ ഒത്തുകൂടിയ വിദ്യാർഥികൾക്ക് നേരെ ചൈനീസ് പട്ടാളം നിറയൊഴിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
ഇത് പിന്നീട് ചൈനീസ് റിപ്പബ്ളിക്കിന് നേരെ വലിയ രീതിയിലുള്ള ദൂരവ്യാപകമായ പ്രതിഷേധങ്ങൾക്കും, വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു, ഇവിടെ കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കുകൾ ചൈനീസ് ഗവൺമെന്റ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏകദേശം എണ്ണായിരത്തിൽ അധികം മരണങ്ങളും, അതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
Read Also: 5ജിക്കെതിരായ ഹരജി തള്ളി; ജൂഹി ചൗളയ്‌ക്ക് 20 ലക്ഷം രൂപ പിഴ