തിരുവനന്തപുരം: കോവിഡ് പരിശോധനക്ക് പേര് മാറ്റി നല്‍കിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സെല്‍ഫ് ക്വോറന്റയിനില്‍ ഇരിക്കയാണെന്നും സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണയാണ് പരിശോധനക്ക് പേര് നല്‍കിയതെന്നും അഭിജിത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു.
തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തില്‍ 19 പേര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. പ്ലാമൂട് വാര്‍ഡില്‍ മാത്രം മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമന്‍ എവിടെയാണ് നിരീക്ഷണത്തില്‍ ഇരിക്കുന്നതെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ.എം അഭിജിത്താണെന്ന് മനസിലായത്. കെ.എം. അഭി എന്ന പേരിലാണ് ആശുപത്രിയില്‍ രജിസ്റ്റർ ചെയ്‌തിരുന്നത്. ഇതോടെയാണ് അഭിജിത്തിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.
‘കെ.എസ്.യു സംസ്ഥാന പ്രസിഡണ്ടിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്… അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ… അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡണ്ടിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ.. പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നതെന്നും’ അഭിജിത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. പേര് നല്‍കിയത് സഹപ്രവര്‍ത്തകന്‍ ബാഹുല്‍ ആണെന്നും എന്നാല്‍ പേര് തെറ്റിച്ച് നല്‍കിയിട്ടില്ലെന്നും ക്ലറിക്കല്‍ തെറ്റായിരിക്കാമെന്നാണ് ബാഹുല്‍ പറഞ്ഞതെന്നും അഭിജിത്ത് വിശദീകരിച്ചു.
‘ ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്‌ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.
പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡണ്ടിനു രാഷ്ട്രീയതാല്പര്യം കാണും. ഈ സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും കാണും. ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുത്’ അഭിജിത്ത് പറഞ്ഞു.
എന്നാല്‍, അഭിജിത്തിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്ത് വന്നു. പ്രഥമിക സമ്പര്‍ക്ക പട്ടികയിലുള്ള പ്രമുഖ നേതാക്കളുടെ ക്വറന്റീന്‍ ഒഴിവാക്കാനാണ് അഭിജിത്ത് ആള്‍മാറാട്ടം നടത്തിയതെന്നുമാണ് എസ്.എഫ്.ഐ പറയുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാന്‍ പോലീസ് തയാറാകണമെന്നും ഒളിവില്‍ കഴിയുന്ന കെ.എം. അഭിജിത്ത് എത്രയും വേഗം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ചികിത്സാ സെന്ററിലേക്ക് പ്രവേശിക്കാന്‍ തയാറാകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
Read Also: പാലാരിവട്ടം പാലം; പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിന്റെ പണം ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍