തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് 24 മണിക്കൂറും പ്രവർത്തിക്കില്ലെന്ന് വ്യക്‌തമാക്കി ജീവനക്കാർ. കോവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെയാണ് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതെന്നും, അതിനാൽ വൈകുന്നേരം 4 മണി വരെ മാത്രമേ കോവിഡ് ടെസ്‌റ്റ് നടത്തുകയുള്ളൂ എന്നുമാണ് ജീവനക്കാർ വ്യക്‌തമാക്കിയത്.
പരാതി ഉയർന്നതോടെ പരിശോധന മുടക്കരുതെന്ന നിർദ്ദേശവുമായി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തുകയും ചെയ്‌തു. ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെ മാത്രമേ ലാബ് പ്രവർത്തിക്കൂ എന്നും, 3.30ന് ശേഷം സാമ്പിളുകൾ സ്വീകരിക്കില്ലെന്നും ലാബ് ജീവനക്കാർ അറിയിച്ചെന്ന് സൂപ്രണ്ട് വ്യക്‌തമാക്കി. എന്നാൽ വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും മൈക്രോബയോളജി ലാബ് ജീവനക്കാരോട് പരിശോധന തുടരണമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരിശോധന മുടങ്ങിയാല്‍ നടപടി ഉണ്ടാകുമെന്നും സൂപ്രണ്ട് അറിയിച്ചു.
പരിശോധന മുടങ്ങുന്നതോടെ ഇത് മെഡിക്കല്‍ കോളേജിലെ അടിയന്തര ശസ്‍ത്രക്രിയയെയും, മൃതദേഹ കോവിഡ് പരിശോധനയെയും ബാധിക്കുമോ എന്ന ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന മുടക്കരുതെന്ന നിർദ്ദേശം അധികൃതർ മുന്നോട്ട് വച്ചത്.
Read also: മന്ത്രി അധിക്ഷേപിച്ചു; പരാതി നൽകി അജിത്തും അനുപമയും