ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി1.617.2 വകഭേദത്തെ തടയാന്‍ ഓക്‌സ്‌ഫഡ്- അസ്ട്രാസെനക ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസ് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പബ്ളിക് ഹെല്‍ത്ത് ഇംഗ്ളണ്ടിന്റെ (പിഎച്ച്ഇ) ഡാറ്റകളെ അടിസ്‌ഥാനമാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പഠനം നടത്തിയത്. ഇംഗ്ളണ്ടിലെ കെന്റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 എന്ന വകഭേദത്തിന് കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസ് 87 ശതമാനത്തിലധികം ഫലപ്രദമാണെന്നും പഠനം കണ്ടെത്തി. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ബി.117 എന്നാണ് വിലയിരുത്തൽ.
ഈ ആഴ്‌ച ആദ്യം പുറത്തുവിട്ട പിഎച്ച്ഇയുടെ പുതിയ കണക്കില്‍ പറയുന്നത്, കഴിഞ്ഞ ആഴ്‌ച ബ്രിട്ടണില്‍ 2,111 പേര്‍ക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും പറയുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണില്‍ വര്‍ധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്.
Also Read: ‘ഇന്ത്യൻ വകഭേദ’മെന്ന പരാമർശം; സോണിയാ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി