ന്യൂഡെൽഹി: കൊറോണ വൈറസിന്റെ ‘ബി 1.617‘ വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് കോൺഗ്രസ് നേതാക്കൾ പരാമർശിച്ചതിൽ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ‘ബി 1.617‘ വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്നു വിശേഷിപ്പിച്ച് കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടി ഭയവും ആശങ്കയും ഉണ്ടാക്കുക മാത്രമല്ല, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
‘ബി 1.617‘ വകഭേദം ഇന്ത്യയിലാണ് ആരംഭിച്ചതെന്ന കോൺഗ്രസ് നേതാവ് കമല്‍ നാഥിന്റെ പ്രസ്‌താവനയെ സോണിയാ ഗാന്ധി എന്തുകൊണ്ടാണ് വിമര്‍ശിക്കാത്തത്? പാര്‍ട്ടി എന്തുകൊണ്ടാണ് നിഷേധാത്‌മക രാഷ്‌ട്രീയത്തില്‍ ഏര്‍പ്പെടുന്നത് ? സോണിയാ ഗാന്ധി വിശദീകരിക്കണം; മാദ്ധ്യമങ്ങളോട് സംസാരിക്കവെ ജാവദേക്കര്‍ പറഞ്ഞു.
“കമൽ നാഥ് ‘ബി 1.617‘നെ ഇന്ത്യന്‍ കൊറോണ എന്നാണ് വിളിച്ചത്. ഇത് ഇന്ത്യയെ അപമാനിക്കുന്നതാണ്. മറ്റു പല കോണ്‍ഗ്രസ് നേതാക്കളും അങ്ങനെ വിളിച്ചിട്ടുണ്ട്. വേരിയന്റുകളെ ഏതെങ്കിലും രാജ്യത്തിന്റെ പേരിട്ടല്ല വിളിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഇതിനോടകം വ്യക്‌തമാക്കിയിട്ടുണ്ട്,” – ജാവദേക്കര്‍ കൂട്ടിച്ചേർത്തു.
Also Read: മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ളാന്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി